കോഴിക്കോട്: (newskozhikode.in) മഴ പെയ്തതോടെ അഴുക്കുവെള്ളം നിറഞ്ഞ മിഠായിത്തെരുവിന്റെ കവാടത്തിന് താൽക്കാലിക മോചനം.
കോർപറേഷൻ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണത്തിൽ മണ്ണുമാന്തികളും ടിപ്പറുകളുമുപയോഗിച്ച് സമീപത്തെ ഓടകളിലേക്കുള്ള ഒഴുക്ക് സുഗമമാക്കി.
പഴയ സത്രം കെട്ടിടം പൊളിച്ചപ്പോഴുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ എടുത്തുമാറ്റി. കോർപറേഷൻ ടാങ്കറുകളിൽ മാനാഞ്ചിറയിൽനിന്ന് വെള്ളമെത്തിച്ച് ഓടകൾ കഴുകി വൃത്തിയാക്കി.
വെള്ളക്കെട്ട് കാരണം ആളുകൾക്ക് തെരുവിലേക്ക് കയറാനാവാത്ത അവസ്ഥയെത്തുടർന്നാണ് വൃത്തിയാക്കൽ. സത്രം കെട്ടിടം പൊളിച്ചപ്പോൾ തെരുവിൽനിന്ന് ഓടയിലേക്കുള്ള സുഷിരങ്ങൾ മുഴുവൻ അടഞ്ഞതാണ് പ്രശ്നമായതെന്ന് കണ്ടെത്തി.
മഴവെള്ളം ഓടകളിലിറങ്ങാതെ കെട്ടിക്കിടക്കുകയായിരുന്നു. ഇനിയും വെള്ളം തങ്ങിക്കിടക്കുകയാണെങ്കിൽ ഫയർ ഫോഴ്സിന്റെ ഹൈപ്രഷർ സംവിധാനങ്ങളുടെ സഹായം തേടാനാണ് തീരുമാനം.
രാവിലെ തുടങ്ങിയ ശുചീകരണം ഉച്ചക്കു ശേഷമാണ് തീർന്നത്. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, കൗൺസിലർ എസ്.കെ. അബൂബക്കർ, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി പ്രവർത്തകരും സഹകരിച്ചു.
#Relief #dirt #soaked #candy #aisle #Drains #cleaned