കോഴിക്കോട്: (kozhikode.truevisionnews.com) പാളയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി.എം. ജംഷീറിനെയാണ് (39) കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.
സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും കസബ എസ്.ഐ ജഗ് മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് 55 ഗ്രാം കഞ്ചാവുമായി പാളയം സ്റ്റാൻഡിൽനിന്ന് ഇയാളെ പിടികൂടിയത്.
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 300, 500 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്.
കഞ്ചാവ് വിൽപന നടത്തിയ 4,680 രൂപയും ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തു.
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, അനീഷ് മുസേൻവീട്, സുനോജ് കാരയിൽ, കസബ സ്റ്റേഷനിലെ സുനിൽകുമാർ, ജിതേന്ദ്രൻ, സക്കറിയ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
കഞ്ചാവ് വിൽപന സിഗരറ്റ് കൂടിൽ ഒളിപ്പിച്ച്
കഞ്ചാവ് വാങ്ങുന്നതിനായി പാളയം ബസ് സ്റ്റാൻഡിലെത്തുന്ന യുവാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും പണം വാങ്ങിയശേഷം ഉപേക്ഷിച്ച നിലയിലുള്ള സിഗരറ്റ് കൂട് കാണിച്ച് സാധനം അതിലുണ്ടെന്ന് പറയുകയാണ് ഇയാളുടെ രീതി.
പൊലീസ് പിടികൂടാതിരിക്കാൻ കഞ്ചാവ് കൈയിൽ സൂക്ഷിക്കാതെ ഈ രീതിയിലാണ് ഇയാൾ വിൽപന നടത്തുന്നത്.
ലഹരിക്കെതിരെ റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു.
#sales #Palayam #busstand #youngman #arrested #cannabis