കോഴിക്കോട്: (newskozhikode.in) കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
താളിയംകുണ്ട് ആറ്റുപുറത്ത് ഖുത്തുബുദ്ധീൻ (മാനുപ്പ– 40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നു.
ബാപ്പ: പരേതനായ അബ്ദുട്ടി. ഉമ്മ: സൈനബ, സഹോദരങ്ങൾ: ഷിർജാസ്, ഫാത്തിമ, നസീറ. വെള്ളിയാഴ്ച്ച രാവിലെ ആറരയോടെയാണ് അപകടം. കട പൂർണമായും കത്തിനശിച്ചു.
പാചകവാതക സിലിണ്ടറിലേക്കുള്ള പൈപ്പ് ലീക്കായതിനെ തുടർന്നാണ് തീപിടിത്തമെന്ന് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. സംഭവസമയത്ത് രണ്ട് തൊഴിലാളികളാണ് കടയിലുണ്ടായത്.
തീപടരുന്നതുകണ്ട് പുറത്തേക്ക് ഓടിയ അതിഥി തൊഴിലാളി രക്ഷപ്പെട്ടു. എന്നാൽ ഖുത്തുബുദ്ധീൻ കടയ്‌ക്കകത്ത് കുടുങ്ങി. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
അടുക്കളയിലെ വെള്ളം നിറച്ച ബാരലിനകത്ത് കയറിയിരിക്കുന്ന നിലയിലായിരുന്നു ഖുത്തുബുദ്ധീനെ കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ശനിയാഴ്‌ച വൈകിട്ട് നാലുമണിയോടെയായിരുന്നു മരണം.
ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പേസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം 60 മീറ്ററോളം മാറി റോഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് വന്നുവീണത്.
ഇലക്‌ട്രിക്കൽ കടയുടെ രണ്ട് ഗ്ലാസ് ഡോറുകളും ഭിത്തിയും തകർത്തായിരുന്നു വീഴ്‌ച. ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് പെട്ടെന്ന് തീയണയ്‌ക്കാനായത്.
#Gascylinderexplosion #accident #Kozhikode #Youth #dies #severe #burns