കോഴിക്കോട്: (kozhikode.truevisionnews.com) സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുവെന്ന് നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന്‍.
വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദജയന്തിയോടനുബന്ധിച്ച് നടത്തിയ പി.വി.കെ നെടുങ്ങാടി മാധ്യമഅവാര്‍ഡ് ദാനവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
സത്യം ഭാരമുള്ളതാണ്. അത് എടുക്കാന്‍ ശക്തിയുണ്ടാകണം. പലരും സത്യം പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടുകയോ തളര്‍ന്നു പോകുകയോ ചെയ്യുന്നു.
സത്യം പറയുവാന്‍ ത്രാണിയുണ്ടാവണമെന്ന പന്തളം കേരള വര്‍മ്മയുടെ കവിത പാഠപുസ്തകങ്ങളില്‍ ഇന്ന് പഠിപ്പിക്കുന്നില്ല. അന്വേഷിച്ച് സത്യം കണ്ടെത്തി അതിന്റെ പൊരുള്‍ വ്യാഖ്യാനിച്ച് ജനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുകയാണ് പത്രപ്രവര്‍ത്തകരുടെ ധര്‍മ്മം.
ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ പരമഹംസമാകണം.
തെറ്റും ശരിയും വേര്‍തിരിച്ച് ശരിയെ കണ്ടെത്തുന്നവനാവണം പത്രപ്രവര്‍ത്തകന്‍. എന്നാല്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമെ അതിന് സാധിക്കുന്നുള്ളൂ.
ദേവര്‍ഷി നാരദന്‍ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തി. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനങ്ങളുടെ പത്രപ്രവര്‍ത്തകനായിരുന്നു പി.വി.കെ.നെടുങ്ങാടിയെന്നും അദ്ദേഹം പറഞ്ഞു.
ജന്‍മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍ നാരദജയന്തി സന്ദേശം നല്‍കി. ഭാവനയുടെ വേലിയേറ്റകാലത്ത് സത്യത്തെ മുറുകെ പിടിച്ച മാര്‍ഗദര്‍ശിയായിരുന്നു പിവികെ നെടുങ്ങാടി.
അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സമര്‍പ്പിക്കുന്നത് നാരദ ജയന്തിയിലാണ്. തമ്മില്‍ തല്ലുണ്ടാക്കുന്നവന്‍ എന്നാണ് നാരദമഹര്‍ഷിയെക്കുറിച്ച് പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകരുടെ വ്യാഖ്യാനം.
പുതിയ കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ ഒരു സ്വഭാവം അനുസരിച്ച് നാരദനെക്കുറിച്ച് പറഞ്ഞു കേട്ടത് ശരിയാണെന്ന് തോന്നും. എന്നാല്‍ നാരദന്‍ ഹിതം പറഞ്ഞയാളാണെന്നും നാരദന് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെയും ഭയക്കാതെ ആരും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന നാരദന്‍ ലോകഹിതം പറഞ്ഞ സര്‍വ്വഭൂത ഹിതേശ്വരനാമെന്നും എം.സതീശന്‍ പറഞ്ഞു. പി വി കെ നെടുങ്ങാടി സ്മാരക അവാർഡ് ജനം ടിവി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എം. മനോജിന് രവിവർമ്മ തമ്പുരാൻ സമ്മാനിച്ചു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എം.ബാലഗോപാല്‍, സി.എം. കൃഷ്ണപ്പണിക്കര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം എ.കെ. അനുരാജ് എന്നിവരെ ആദരിച്ചു.
വിവിധ മേഖലയില്‍ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകരായ, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ എന്‍.ടി.സഞ്ജയ് ദാസ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സി. അരുണ്‍ കുമാര്‍, സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍, ഗൃഹലക്ഷ്മി സബ്എഡിറ്റര്‍ സൂരജ് സുകുമാരന്‍, ദീപിക ഫോട്ടോഗ്രഫര്‍ രമേഷ് കോട്ടൂളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ഹരീഷ് കടയപ്രത്ത് അധ്യക്ഷനായി. കെ.എം അരുണ്‍, എ.എന്‍.അഭിലാഷ് സംസാരിച്ചു.
#Journalists #should #be #empowered #tell #truth #RaviVarmaTampuran