കൂടരഞ്ഞി: (newskozhikode.in) ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധികൾക്കെതിരെ ഗ്രാമപഞ്ചായത്ത് ജാഗ്രത നിർദേശം നൽകി.
14 വാർഡുകളിലും പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കി, മഞ്ഞപ്പിത്ത രോഗങ്ങൾ പടരുന്ന സാഹചര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ഉടൻ പരിശോധിച്ച് ശുചിത്വം ഉറപ്പുവരുത്താൻ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ അടച്ചുപൂട്ടാനും നിർദേശം നൽകി.
പൊതുജനങ്ങൾ കൊതുക് ജന്യരോഗങ്ങൾ തടയുന്നതിനുവേണ്ടി ആവശ്യമായ സുരക്ഷ മുൻകരുതലുകൾ എടുക്കണം. തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക.
വിവിധ വാർഡുകളിൽ ഉറവിട നശീകരണം, കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കൽ, ഫോഗിങ് എന്നിവ നടത്തി. വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തംഗങ്ങളെ ചുമതലപ്പെടുത്തി.
പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ഓരോ വാർഡിനും 20000 രൂപ വീതം വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾക്ക് പഞ്ചായത്ത് അനുവദിച്ചു.
കൂടരഞ്ഞി അങ്ങാടിയിൽ നടന്ന ഫോഗിങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസ്ലി, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആദിഷ് റാപിഡ് റെസ്പോൺസ് ടീം അംഗം ബോബി തുടങ്ങിയവർ നേതൃത്വം നൽകി.
#Warning #against #nfectiousdiseases #Risk #dengue #jaundice #spread