കോഴിക്കോട്: (kozhikode.truevisionnews.com) ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരനായ ജോസഫ് വളയത്ത് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മരണക്കുറിപ്പ് തയ്യാറാക്കിയ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പരാതി നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെൻഷൻ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ ജോസഫ് പരാതി നൽകിയത് നവംബർ ഒമ്പതിനാണ്. പിറ്റേന്ന് ദീപികദിനപത്രം 'പെൻഷൻ നൽകിയില്ലെങ്കിൽ മരണം മാത്രം ശരണം' എന്ന തലക്കെട്ടിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
ജോസഫിൻ്റെ ആത്മഹത്യക്കുറിപ്പായി ആരോപിക്കുന്ന കത്ത് തയ്യാറാക്കിയതും ഈ മാധ്യമപ്രവർത്തകനാണെന്നും പ്രസിഡൻ്റ് കെ സുനിൽ പറഞ്ഞു. നേരത്തെ വില്ലേജ് ഓഫീസർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് കർഷകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിലും സമാനമായ പ്രേരണയുണ്ട്.
ജോസഫ് മൂന്നുതവണ സർക്കാർ ഓഫീസിലെത്തി മണ്ണെണ്ണയും പന്തവുമായി ആത്മഹത്യാഭീഷണി മുഴുക്കിയ സംഭവത്തിന് പിന്നിലും ഇയാളുണ്ട്. തദ്ദേശസ്ഥാപനത്തിൻ്റെ അധികാരപരിധിയിൽ നിന്ന് ചെയ്യാവുന്നതിനപ്പുറം കാര്യങ്ങൾ പൊതു സമൂഹത്തിന്റെ സഹായത്തോടെ ജോസഫിനായി ഭരണസമിതി ചെയ്തിട്ടുണ്ട്.
മരണം പെൻഷൻ ലഭിക്കാത്തത് മൂലമാണെന്ന നുണ പ്രചാരണം ജനവികാരം സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ്. പട്ടയമുള്ള 20 സെന്റ് ഉൾപ്പെടെ ജോസഫിന് ഒന്നരയേക്കർ കൃഷിയിടമുണ്ട്.
പെൻഷൻ കുടിശ്ശിക നൽകണമെന്ന് പരാതി നൽകിയതിൻ്റെ പിറ്റേന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വിട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കുടിക്കാഴ്‌ചയിൽ ജോസഫ് ആവശ്യപ്പെട്ടത് പ്രകാരം സ്വന്തം പുരയിടത്തിൽ തന്നെ തൊഴിലുറപ്പിന് സൗകര്യമൊരുക്കി.
ഇതുപ്രകാരം സ്വന്തം വളപ്പിൽ 19 തൊഴിൽദിനവും പൂർത്തിയാക്കി. കഴിഞ്ഞ വർഷം കൂലിയായി 28,000 രൂപവാങ്ങി സ്വന്തം പെൻഷനും ഭിന്നശേഷിക്കാരിയായ മകളുടെ പെൻഷനുമായി 24,200 രൂപയും കൈപ്പറ്റിയിട്ടുണ്ട്.
അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി വീട് നിർമിക്കാൻ പഞ്ചായത്ത് നാലുലക്ഷം അനുവദിച്ചു.മുച്ചക്രവാഹനവും അനുവദിച്ചു. അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ഇദ്ദേഹത്തിന്റെ വിട്ടിലേക്ക് മാത്രമായി റോഡും നിർമിച്ചു.
എല്ലാ മാസവും 10 കിലോ ഭക്ഷ്യധാന്യം വീട്ടിലെത്തിച്ച് നൽകുന്നതായും ഭരണസമിതി അറിയിച്ചു. വൈസ് പ്രസിഡൻ്റ് ചിപ്പി വിനോദ്, സ്ഥിരം സമിതി അംഗങ്ങളായ സി കെ ശശി, ഇ എം ശ്രീജിത്ത്. ബിന്ദു വത്സൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#Death #Josephine; #Panchayat #Administrative #Committee #file #complaint #against #false #propaganda