കോഴിക്കോട് : (newskozhikode.in) മുതിർന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി യത്തീംഖാനയുടെ അമരക്കാരനും നടക്കാവ് മഹല്ല് പ്രസിഡന്റുമായിരുന്ന ടി.കെ പരീക്കുട്ടി ഹാജിയെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ സന്ദർശിച്ചു.
സ്ഥിരം പര്യടനത്തിന് തൊട്ടുമുമ്പ് അതിരാവിലെയായിരുന്നു ഹാജിയുടെ നടക്കാവിലെ വസതിയിൽ സ്ഥാനാർഥി എത്തിയത്.
സ്വന്തം സ്ഥാപനങ്ങളെക്കാള്‍ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുള്‍പ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി ഒരു നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ച ടി.കെ. പരീക്കുട്ടിഹാജിയെ കസവുപുടവ കൊണ്ട് എംകെ രാഘവൻ എംപി ഹാരാർപ്പണം നടത്തി.
നൂറ്റിയാറാം വയസിലേക്ക് പ്രവേശിക്കുമ്പോഴും സേവനരംഗത്തുനിന്ന് മനസ്‌കൊണ്ടു പിന്‍മാറാന്‍ തയ്യാറല്ലെന്ന മട്ടിൽ വീട്ടിലിരിക്കുന്ന ഹാജി എംകെ രാഘവന് വിജയാശംസകൾ നേരുകയും ആശീർവദിക്കുകയും ചെയ്തു.
ഒരുകാലത്ത് കല്ലായിലെ ഏറ്റവും വലിയ മരവ്യവസായിയായിരുന്ന പരീക്കുട്ടിഹാജി തന്റെ ജീവിതമത്രയും അനാഥാലയങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന് എം.കെ രാഘവൻ പറഞ്ഞു.
കൊടുവള്ളി യതീംഖാനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരീക്കുട്ടിഹാജി, കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും ഹാജിയാർ പ്രവര്‍ത്തിച്ചിരുന്നു.
അത് നാടിന്റെ അടിസ്ഥാന വികസനങ്ങളുടെ കാലമായിരുന്നെന്നും, മകൻ ലത്തീഫ് ഹാജിയുമായുള്ള സംഭാഷണത്തിൽ എംകെ രാഘവൻ ഓർത്തെടുത്തു.
കോഴിക്കോട് വിമാനത്താവളത്തിനായി രൂപീകരിച്ച കമ്മിറ്റിയിലും പരീക്കുട്ടി ഹാജി സജീവമായിരുന്നു.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, എം.എസ്.എസ്., എം.ഇ.എസ്., പട്ടിക്കാട് ജാമിയനൂരിയ അറബിക് കോളേജ്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സന്ദർശനത്തിൽ കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എ ഹംസ, ജന.കൺവീനർ കെ സാജിർ അറാഫത്ത്, സുമേഷ് തുടങ്ങിയവർ സ്ഥാനാർഥി എംകെ രാഘവനെ അനുഗമിച്ചു.
#MKRaghavan #visited #TKParikuttyHaji