ബേപ്പൂർ: (kozhikode.truevisionnews.com) ഒഴുകിയെത്തിയത് ജനസാഗരം. നാല് നാൾ നാട് നെഞ്ചേറ്റിയ അന്താരാഷ്ട്ര ജലോത്സവത്തിന് നാളെ കൊടിയിറങ്ങും.
കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസൺ വികേന്ദ്രീകൃതമായി മൂന്നിടത്തായാണ് നടക്കുന്നത്.
ബേപ്പൂർ, ചാലിയം, നല്ലൂർ എന്നിവിടങ്ങൾ വേദിയായി. ഇതിന് പുറമെ കോഴിക്കോട് ബീച്ചിൽ കൂടി കലാസാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു.
ജലത്തിലെ കായിക, സാഹസിക ഇനങ്ങൾക്ക് പുറമെ, കലാപരിപാടിയായും ഭക്ഷ്യമേളയായും പട്ടം പറത്തൽ മത്സരമായും പ്രതിരോധ കപ്പൽ സന്ദർശനമായും സായുധ സേനകളുടെ ആയുധങ്ങളുടെ പ്രദർശനമായും ജനങ്ങൾ മേളയെ ഏറ്റെടുക്കുകയായിരുന്നു.
നാളെ വൈകീട്ട് (വെള്ളി) ഏഴിന് ബേപ്പൂർ മറീനയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും.
നല്ലൂരിലെ ഇ. കെ നായനാർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം (ആർ.ടി), ആർട്ട് ഫെസ്റ്റിവൽ ശനിയാഴ്ച്ചയാണ് സമാപിക്കുക.
Content Highlight: #Witness #sea #people; #BeypurWaterFestival #conclude #tomorrow







































