കോഴിക്കോട്: (truevisionnews.com) പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ പഞ്ചായ ത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ–77) ആണ് ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങി മരിച്ചത്.
പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജോസഫ് പരാതി നൽകിയിരുന്നു. അയൽവാസികളാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടത്. മകളെ പിന്നീട് അനാഥാലയത്തിലാക്കിയിരിക്കുയായിരുന്നു.
ഭാര്യ മരിച്ചിട്ട് ഒരു വർഷത്തോളമായി. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബർ 9നാണ് ജോസഫ് അധികൃതർക്ക് പരാതി നൽകിയത്.
മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമൂഴി പൊലീസ് എസ്എച്ച്ഒ, പഞ്ചാത്ത് സെക്രട്ടറി എന്നിവർക്കാണ് 15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.
പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. കത്ത് നൽകിയതിനെത്തുടർന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു.
ഒരാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിയുടെ അടുത്ത് വീണ്ടും പരാതി നൽകിയിരുന്നു. കടം വാങ്ങി മടുത്തുവെന്നും പെൻഷൻ അനുവദിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നവംബർ 9ന് നൽകിയ കത്തിൽ പറഞ്ഞു.
‘‘മൂത്ത മകൾ ജിൻസി (47) കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ഞാൻ നടക്കുന്നത്. ഞങ്ങൾ ജീവിക്കുന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷൻ കൊണ്ടാണ്.
പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും പെൻഷൻ അനുവദിക്കണം.
ഇല്ലെങ്കിൽ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാൻ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ െചയ്യാൻ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിെയ അറിയിക്കുന്നു’’– എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
#months #since #pension #stopped; #differently-#abled #man #from #Kozhikode #committedsuicide